തമിഴ് നാട്ടിലെ കോവിലുകള്‍
പിതൃനാട്ടിലൂടെ ഒരു തീര്‍ത്ഥാടനം-3
തമിഴ് നാട്ടിലെ കോവിലുകള്‍
തമിഴ്‌നാട് ഹിന്ദു എന്‍ഡോവ്മെന്റ് ബോര്‍ഡിന്‍റെ
കണക്കു പ്രകാരം ആ സംസ്ഥാനത്ത് 38615 ഹിന്ദു ക്ഷേത്രങ്ങള്‍ ഉണ്ട് .മിക്കവയും
ശൈവ കോവിലുകള്‍ .ശിവന്‍ ,പാര്‍വ്വതി ,മീനാക്ഷി ,.മുരുകന്‍ .ഗണപതി തുടങ്ങിയവരുടെ
കോവിലുകളും നവഗ്രഹങ്ങളുടെ കോവിലുകളും .ശാസ്താക്ഷേത്രങ്ങള്‍ വിരളം .അടുത്തകാലത്ത്
തൃശ്ശിനാപ്പള്ളിയില്‍ നിര്‍മ്മിച്ച അള്‍ട്രാ മോഡേണ്‍ അയ്യപ്പ ക്ഷേത്രം ആണപവാദം .
വൈഷ്ണവ ക്ഷേത്രങ്ങള്‍ (മഹാവിഷ്ണു ,രാമന്‍
,കൃഷ്ണന്‍,ഹനുമാന്‍ ) കുറവാണ്. 800 -1400 വര്‍ഷം പഴക്കമുള്ള കോവിലുകള്‍ .മിക്ക കോവിലുകള്‍ക്കും
ആകാശചുംബികള്‍ ആയ ഒന്നോ അതില്‍ അധികമോ ഗോപുരങ്ങള്‍ കാണാം .അതിമനോഹരമായ
കൊത്തുപണികളും ശില്‍പ്പങ്ങളും മിക്ക കോവിലിലും കാണും .ചിലതാകട്ടെ, വന്‍ പാറമലകളില്‍
കൊത്തി ഉണ്ടാക്കിയവ .സി.ഇ 700-900 കാലഘട്ടത്തില്‍ പല്ലവ രാജാക്കന്മാര്‍
പണിയിച്ചവയാണ് അതിപുരാതന ക്ഷേത്രങ്ങള്‍
.900-1250 കാലഘട്ടത്തില്‍ ചോള
രാജാക്കന്മാര്‍ കുറെ ക്ഷേത്രങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ചു .പല്ലവര്‍ നിര്‍മ്മിച്ച
ചില കോവിലുകള്‍ അവര്‍ പുതുക്കി നിര്‍മ്മിക്കയോ കൂട്ടിചേര്‍ക്കലുകള്‍ വരുത്തുകയോ
ചെയ്തു .വന്‍ മണ്ഡപങ്ങള്‍ ,ഗോപുരങ്ങള്‍ എന്നിവ ചോളരുടെ സംഭാവന ആണ് .1250-1350
കാലഘട്ടത്തില്‍
കോവിലുകള്‍ പണിയിച്ചത് പാണ്ട്യര്‍ ആയിരുന്നു .1600 -1750കാലഘട്ടത്തില്‍
നായിക്കര്‍ രാജാക്കന്മാര്‍ പുതിയ കോവിലുകള്‍ പണിയുകയോ പഴയവ പരിഷ്കരിക്കയോ ചെയ്തു .
അതി പുരാതന തെക്കേ
ഇന്ത്യൻ സാമ്രാജ്യമായിരുന്നു പല്ലവ സാമ്രാജ്യം . ആന്ധ്രയിലെ ശതവാഹനരുടെ കീഴിലെ പ്രഭുക്കന്മാരായിരുന്ന പല്ലവർ അമരാവതിയുടെ അധഃപതനത്തിനു ശേഷം സ്വാതന്ത്ര്യം
പ്രഖ്യാപിച്ചു. നാലാം നൂറ്റാണ്ടോടെ ഇവർ കാഞ്ചിപുരം ആസ്ഥാനമാക്കി. മഹേന്ദ്രവർമ്മൻ I (571 –
630), നരസിംഹവർമ്മൻ
I (630 – 668 CE) എന്നീ രാജാക്കന്മാർക്കു കീഴിൽ ഇവർ ശക്തിപ്രാപിച്ചു. തമിഴ് സംസാരിക്കുന്ന ഭൂപ്രദേശങ്ങളുടെ വടക്കു
ഭാഗവും തെലുങ്ക് സംസാരിക്കുന്ന
പ്രദേശങ്ങളും ഇവർ ആറു നൂറ്റാണ്ടോളം (ഒന്‍പതാം
നൂറ്റാണ്ടുവരെ) ഭരിച്ചു.
ഇവരുടെ ഭരണകാലം മുഴുവൻ ബദാമിചാലൂക്യരുമായും ചോള, പാണ്ഡ്യ രാജാക്കന്മാരുമായും ഇവർ സ്ഥിരമായി
തർക്കത്തിലും യുദ്ധത്തിലുമായിരുന്നു. ചോളരാജാക്കന്മാർ ഒടുവിൽ എട്ടാം നൂറ്റാണ്ടിൽ പല്ലവരെ യുദ്ധത്തിൽ തോൽപ്പിച്ചു.
ദ്രാവിഡ വാസ്തുവിദ്യയുടെ പ്രോത്സാഹകർ എന്ന
നിലയിലാണ് പല്ലവർ അറിയപ്പെടുന്നത്. ഇവരുടെ പ്രോത്സാഹനത്തിൽ നിർമ്മിച്ച ശില്പങ്ങൾ
ഇന്നും മഹാബലി
(മാമല്ല)പുരത്ത് കാണാം.
ഭീമാകാരമായ ശില്പങ്ങളും അമ്പലങ്ങളും നിർമ്മിച്ച പല്ലവർ തനത് ദ്രാവിഡ
വാസ്തുവിദ്യയുടെ അടിസ്ഥാനങ്ങൾ നിർവ്വചിച്ചു.
പല്ലവ ഭരണകാലത്ത് ചൈനീസ് സഞ്ചാരിയായ ഹുവാൻ സാങ്ങ് കാഞ്ചിപുരം സന്ദർശിച്ചു. ഹുവാൻ സാങ്ങ് തന്‍റെ
ഗ്രന്ഥങ്ങളിൽ പല്ലവ ഭരണത്തിന്‍റെ മഹിമയെ വാഴ്ത്തിയിട്ടുണ്ട്
പല്ലവഭരണകാലത്ത് പൊതുജനങ്ങൾക്കിടയിൽ പല
തദ്ദേശസമിതികൾ നിലവിലിരുന്നു. ബ്രാഹ്മണരും ജന്മിമാരും അടങ്ങുന്ന സമിതിയാണ് സഭ എന്നറീയപ്പെട്ടിരുന്നത്. ഈ സമിതി പല
ഉപസമിതികൾ ഉൾക്കൊള്ളുന്നവയായിരുന്നു. ജലസേചനം, കൃഷി, പാതനിർമ്മാണം, ക്ഷേത്രകാര്യങ്ങൾ എന്നിവയായിരുന്നു സഭയുടെ ഭരണമേഖലയിൽ
ഉൾപ്പെട്ടിരുന്നത്.
ബ്രാഹ്മണരല്ലാത്ത ഭൂവുടമകൾ
വസിച്ചിരുന്നയിടങ്ങളിലെ ഗ്രാമസഭകളെയാണ് ഊര് എന്ന് അറിയപ്പെട്ടിരുന്നത്.
വ്യാപാരികളുടെ സംഘടനെയാണ് നഗരം എന്നറിയപ്പെട്ടിരുന്നത്. ധനികരും
ശക്തരുമായ ഭൂവുടമകളും വ്യാപാരികളുമാണ് ഈ സമിതികൾ നിയന്ത്രിച്ചിരുന്നത് .
തെക്കേ ഇന്ത്യയിൽ ക്രി.വ. പതിമൂന്നാം
നൂറ്റാണ്ടുവരെ ഭരണം നടത്തിയ തമിഴ് സാമ്രാജ്യമായിരുന്നു ചോളസാമ്രാജ്യം അഥവാ ചോഴസാമ്രാജ്യം.
ചോളസാമ്രാജ്യത്തെക്കുറിച്ചുള്ള ഏറ്റവും പുരാതന പരാമർശം അശോകന്‍റെ ശിലാശാസനങ്ങളിൽ നിന്നാണ്
(ക്രി.മു. മൂന്നാം നൂറ്റാണ്ട്). കാവേരി നദിയുടെ ഫലഭൂയിഷ്ഠമായ
നദീതടങ്ങളിൽ നിന്നാണ് ഈ സാമ്രാജ്യത്തിന്‍റെ ആരംഭം. ആദ്യകാല ചോളരാജാക്കന്മാരിൽ ഏറ്റവും
പ്രശസ്തൻ കരികാല
ചോളൻ ആണ്. മദ്ധ്യകാല ചോളരാജാക്കന്മാരിൽ പ്രമുഖർ രാജരാജ ചോളൻ ഒന്നാമൻ, രാജേന്ദ്ര
ചോളൻ, കുലോത്തുംഗ ചോളൻ ഒന്നാമൻ എന്നിവരാണ്.
ചോളസാമ്രാജ്യത്തിന്റെ
ഹൃദയഭാഗം ഫലഭൂയിഷ്ഠമായ കാവേരി നദീതടമായിരുന്നു, എന്നാൽ തങ്ങളുടെ ശക്തിയുടെ
ഉന്നതിയിൽ, ഒന്‍പതാം നൂറ്റാണ്ടിന്‍റെ രണ്ടാം പാദം മുതൽ പതിമൂന്നാം
നൂറ്റാണ്ടിന്‍റെ ആരംഭം വരെയുള്ള കാലത്ത് ചോളർ വളരെ വിസ്തൃതമായ
ഒരു പ്രദേശം ഭരിച്ചു. തുംഗഭദ്രയുടെ തെക്കുള്ള പ്രദേശങ്ങളാകെ
രണ്ടുനൂറ്റാണ്ടില്പ്പരം കാലത്തേക്ക് ചോളർ ഭരിച്ചു.രാജരാജചോളൻ ഒന്നാമന്‍റെയും അദ്ദേഹത്തിന്‍റെ മകനായ രാജേന്ദ്രചോളൻ ഒന്നാമന്‍റെയും കാലത്ത് ചോളസാമ്രാജ്യം തെക്കേ ഏഷ്യയിലെയും
തെക്കുകിഴക്കേ ഏഷ്യയിലെയും ഒരു സൈനിക, സാമ്പത്തിക, സാംസ്കാരിക ശക്തിയായി. ഈ പുതിയ സാമ്രാജ്യത്തിന്‍റെ ശക്തി കിഴക്കേ ഏഷ്യയിൽ വിളംബരം ചെയ്തത് രാജേന്ദ്രചോളൻ ഒന്നാമന്‍റെ ഗംഗാതടം വരെയുള്ള പടയോട്ടവും
പ്രമുഖ നാവികശക്തിയായ ശ്രീവിജയ സാമ്രാജ്യത്തിനെ കടൽയുദ്ധത്തിൽ
പരാജയപ്പെടുത്തിയതും ചൈനയിലേക്ക് പലതവണ ദൂതരെ അയച്ചതുമായിരുന്നു.
1010 മുതൽ 1200 വരെയുള്ള കാലത്ത് ചോള ഭൂവിഭാഗങ്ങൾ തെക്ക് മാലി ദ്വീപ് മുതൽ വടക്ക് ഗോദാവരി നദീതടം വരെ (ഇന്നത്തെ
ആന്ധ്രാപ്രദേശ്) ആയിരുന്നു.. രാജരാജചോളൻ തെക്കേ ഇന്ത്യൻ ഉപഭൂഖണ്ഡം കീഴടക്കി, ഇന്നത്തെ ശ്രീലങ്കയുടെ ഭാഗങ്ങൾ പിടിച്ചെടുത്തു, മാലിദ്വീപ് അധീനതയിലാക്കി.. രാജേന്ദ്രചോളൻ വടക്കേ
ഇന്ത്യയിലേക്ക് ഒരു സൈന്യത്തെ അയക്കുകയും ഇവർ ഗംഗ വരെപ്പോയി പാടലീപുത്രത്തിലെ പാല രാജാവായ മഹിപാലനെ കീഴടക്കുകയും ചെയ്തു. മലയ ദ്വീപ് സമൂഹത്തിലെ രാജ്യങ്ങളെ രാജേന്ദ്രചോളൻ
കീഴടക്കി.
പതിമൂന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ, പാണ്ഡ്യരുടെ ഉദയത്തോടെ ചോളരുടെ ശക്തി
ക്ഷയിച്ചുതുടങ്ങി. പാണ്ഡ്യർ ചോളസാമ്രാജ്യത്തിന് അന്ത്യം കുറിച്ചു.
തമിഴ്
സാഹിത്യത്തോടുള്ള ചോളരുടെ പ്രോൽസാഹനവും ക്ഷേത്രങ്ങൾ നിർമ്മിക്കാനുള്ള
ശുഷ്കാന്തിയും തമിഴ് സാഹിത്യത്തിലെയും വാസ്തുവിദ്യയിലെയും ചില ഉദാത്ത
നിർമ്മിതികൾക്ക് കാരണമായി. ക്ഷേത്രനിർമ്മാണത്തിൽ ചോളരാജാക്കന്മാർ വളരെ താല്പര്യം കാണിച്ചു,കൂടാതെ ഇവർ ക്ഷേത്രങ്ങളെ
ആരാധനാസ്ഥലങ്ങളായി മാത്രമല്ല, സാമ്പത്തിക കേന്ദ്രങ്ങളായും വിഭാവനം ചെയ്തു.ഒരു കേന്ദ്രീകൃത സർക്കാർ സംവിധാനം സ്ഥാപിച്ച ചോളന്മാർ
പ്രബലമായതും ശക്തമായതും ഒരു ഭരണവ്യവസ്ഥ സ്ഥാപിച്ചു.
രാജരാജന്‍റെ
ഭരണത്തിന്‍റെ ഓർമയ്ക്കായി തഞ്ചാവൂർ (രാജരാജേശ്വരം)
നിർമ്മിക്കപ്പെട്ട ശിവക്ഷേത്രമാണ് ബ്രിഹദീശ്വരക്ഷേത്രം. 2010-ൽ ക്ഷേത്രം നിർമിച്ച് 1000 വർഷം പൂർത്തിയായി. ക്ഷേത്രം
ഇപ്പൊൾ യുനെസ്കോ ലോക പൈതൃക സ്ഥാനമായി കണക്കാക്കപ്പെടുന്നു.
ഇദ്ദേഹത്തിന്‍റെ
ഭരണത്തിന്‍റെ ഇരുപത്തഞ്ചാം വർഷം ആണ് ക്ഷേത്രത്തിന്‍റെ പണി അവസാനിച്ചത് ക്ഷേത്രം
പ്രവർത്തനമാരംഭിച്ചശേഷം തലസ്ഥാനവും ക്ഷേത്രവും രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളുമായി അടുത്തബന്ധം
പുലർത്തിയിരുന്നു. മതസംബന്ധവും സാമ്പത്തികവുമായ പ്രവർത്തനങ്ങളുടെ തലസ്ഥാനമായി
ഇവിടം പ്രവർത്തിച്ചുവന്നു. എല്ലാ വർഷവും രാജ്യത്തെ ഗ്രാമങ്ങൾ അവയുടെ മനുഷ്യശേഷിയും
വിഭവങ്ങളും ക്ഷേത്രനടത്തിപ്പിനായി നൽകേണ്ടിയിരുന്നു.
ഗോപുരം
വളരെ ഉയരമുള്ളതും ധാരാളം ശില്പങ്ങളാൽ അലങ്കരിച്ചതുമാണ്. ക്ഷേത്രത്തിന്‍റെ ഭിത്തികളിൽ ഭരതനാട്യത്തിലെ എൺപത്തൊന്നു മുദ്രകൾ
കൊത്തി വച്ചിട്ടുണ്ട്.
തന്‍റെ സൈനികനേട്ടങ്ങൾ ലിഖിതങ്ങളിൽ ഉൾപ്പെടുത്താനുള്ള
ഇദ്ദേഹത്തിന്‍റെ ആഗ്രഹം ജീവിതത്തിലെ
പ്രധാന ചില സംഭവങ്ങൾ സ്ഥിരമായി കാത്തുസൂക്ഷിക്കപ്പെടാനിടയാക്കിയിട്ടുണ്ട് ശിലാലിഖിതങ്ങളിൽ
ഇത്തരം വിവരങ്ങൾ ഉൾപ്പെടുത്തിയ ദക്ഷിണേന്ത്യയിലെ ആദ്യ രാജാവാണ് രാജരാജൻ.
ഇദ്ദേഹത്തിന്‍റെ കാലത്തിനുമുൻപ്
ദക്ഷിണേന്ത്യയിലെ പല്ലവ, പാണ്ഡ്യ, ചോള വംശങ്ങളിലെ ശക്തരായ ചില
രാജാക്കന്മാർ ധാരാളം ഭൂപ്രദേശങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. പക്ഷേ ഇവരിലാരും
ശിലാലിഖിതങ്ങളിൽ തങ്ങളുടെ വിജയങ്ങൾ രേഖപ്പെടുത്തുന്നത് പരിഗണനയിലെടുത്തിരുന്നില്ല.
എല്ലാ
ലിഖിതങ്ങളുടെയും തുടക്കത്തിൽ തന്‍റെ സൈനികവിജയങ്ങളെക്കുറിച്ച് ഒരു സംക്ഷിപ്തവിവരണം നൽകുക
എന്ന ആശയം രാജരാജന്റേതാണ്. ഇദ്ദേഹത്തിനു ശേഷമുള്ള രാജാക്കന്മാർ ഈ ഉദാഹരണം
പിന്തുടരുകയും തങ്ങളുടെ സൈനികവിജയങ്ങളുടെ ഏകദേശം പൂർണ്ണമായ രേഖകൾ ശേഷിപ്പിക്കുകയും
ചെയ്തിട്ടുണ്ട് എന്നതിനാൽ രാജരാജന്‍റെ ഈ
പ്രവൃത്തി പ്രശംസനീയമാണ്. ചോളരാജാക്കന്മാരുടെ ശിലാലിഖിതങ്ങളുടെ തുടക്കത്തിൽ
കാണുന്ന ചരിത്രപരമായ ആമുഖമൊഴിവാക്കിയാൽ തമിഴ് ദേശത്തുള്ള ശിലാരേഖകൾക്ക് വളരെ
ശുഷ്കമായ മൂല്യമേയുള്ളൂ. ഇവയില്ലായിരുന്നുവെങ്കിൽ ദക്ഷിണേന്ത്യൻ ചരിത്രത്തെപ്പറ്റി
നമുക്ക് ഇതുവരെ ലഭിച്ചിട്ടുള്ള വിവരങ്ങൾ പോലും ലഭിക്കുക ബുദ്ധിമുട്ടായിരുന്നേനെ.
തഞ്ചാവൂർ ക്ഷേത്രത്തിൽ ഇദ്ദേഹം നൽകിയ എല്ലാ സംഭാവനകളും ശിലയിൽ
കൊത്തിവയ്ക്കാനുള്ള ഉത്തരവിൽ നിന്നും രാജരാജന്‍റെ ചരിത്രപരമായ കാഴ്ചപ്പാട് വ്യക്തമാണ്. തന്‍റെ നേട്ടങ്ങൾ രേഖപ്പെടുത്തുന്നതിൽ മാത്രമല്ല, തന്‍റെ മുൻഗാമികളുടെ നേട്ടങ്ങൾ രേഖപ്പെടുത്തുന്നതിലും
രാജരാജൻ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഉദാഹരണത്തിന് തിരുച്ചിക്കടുത്തുള്ള
തിരുമലവടിയിൽ ഇദ്ദേഹത്തിന്‍റെ ഭരണകാലത്തുള്ള ഒരു ലിഖിതത്തിൽ വൈദ്യനാഥ
ക്ഷേത്രത്തിന്‍റെ പ്രധാന കോവിൽ
പുനർനിർമ്മിക്കണമെന്നും ഭിത്തികൾ തകർക്കുന്നതിനു മുൻപായി അവയിൽ എഴുതിവച്ചിട്ടുള്ള
ലിഖിതങ്ങൾ ഒരു ഗ്രന്ഥത്തിലേയ്ക്ക് പകർത്തണമെന്നുമുള്ള ഉത്തരവ്
രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം പുനർനിർമിച്ചശേഷം ഈ രേഖകൾ വീണ്ടും
ക്ഷേത്രഭിത്തിയിൽ കൊത്തിവയ്ക്കപ്പെടുകയുണ്ടായി.
തേവാരത്തിന്‍റെ അല്പഭാഗം മാത്രം കേട്ടശേഷം ആ കൃതി സമാഹരിക്കാനുള്ള പദ്ധതി രാജരാജൻ ആരംഭിച്ചു.ഒരു
ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നമ്പി ആണ്ടാർ നമ്പി എന്നയാളുടെ സഹായം ഇദ്ദേഹം
ഇതിനായി തേടുകയുണ്ടായി.ദൈവസഹായത്താൽ നമ്പിയ്ക്ക് ചിദംബരത്തെ തില്ലൈ നടരാജ ക്ഷേത്രത്തിനുള്ളിലെ രണ്ടാം ചുറ്റുമതിലിനുള്ളിലുള്ള അറയിൽ പാതി
ചിതലരിച്ച നിലയിലുള്ള താളിയോലകൾ ലഭിച്ചു. ക്ഷേത്രബ്രാഹ്മണരായിരുന്ന
(ദീക്ഷിതന്മാർ) ഈ സംരംഭത്തെ എതിർത്തുവെങ്കിലും രാജരാജൻ പ്രമുഖ കവികളുടെ രൂപം
ചിദംബരത്തെ തെരുവുകളിൽ സ്ഥാപിച്ച് ഇതിൽ ഇടപെട്ടു.ഇതിനുശേഷം രാജരാജൻ തിരുമുറൈ
രക്ഷിച്ചയാൾ എന്ന അർത്ഥത്തിൽ തിരുമുറൈ കണ്ട ചോളൻ എന്നറിയപ്പെടാൻ തുടങ്ങി. അതുവരെ ശിവക്ഷേത്രങ്ങൾക്കുള്ളിൽ ദൈവരൂപം
മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും രാജരാജനുശേഷം നായനാർ വിശുദ്ധരുടെ രൂപങ്ങളും
ക്ഷേത്രത്തിനുള്ളിൽ സ്ഥാപിക്കുന്നതിനു തുടക്കമായി. സംബന്ധർ, അപ്പർ, സുന്ദരർ എന്നിവരുടെ
പദ്യങ്ങൾ നമ്പി ആദ്യത്തെ ഏഴുപുസ്തകങ്ങളിൽ ക്രമീകരിച്ചു.
മാണിക്കവാചകരുടെ തിരുകോവയാർ, തിരുവാചകം എന്നിവ എട്ടാമത്തെ പുസ്തകമായി. മറ്റ്
ഒൻപത് വിശുദ്ധരുടെ 28 പദ്യങ്ങൾ ഒൻപതാമത്തെ പുസ്തകമായി. തിരുമൂലരുടെ
തിരുമന്ത്രം പത്താമത്തെ പുസ്തകമായി. മറ്റു പന്ത്രണ്ട് കവികളുടെ നാൽപ്പത്
കവിതകൾ തിരുതോതനാർ തിരുവന്തതി - വിശുദ്ധമായ അന്തതി - 63 നായനാർ വിശുദ്ധരുടെ
കവിതകൾ എന്നിവയും പത്താമത്തെ പുസ്തകത്തിന്‍റെ ഭാഗമാണ്. ഇദ്ദേഹത്തിന്‍റെ സ്വന്തം കവിതകൾ പതിനൊന്നാം പുസ്തകമായി. ആദ്യ ഏഴു പുസ്തകങ്ങൾ പിൽക്കാലത്ത് “തേവാരം”
എന്നറിയപ്പെട്ടു. ശിവനെ സംബന്ധിച്ചുള്ള
അംഗീകൃത ഗ്രന്ഥങ്ങളോടൊപ്പം പിന്നീട് പന്ത്രണ്ടാമത് പുസ്തകമായി ചേക്കിതാരുടെ പെരിയ പുരാണം (എ.ഡി. 1135) കൂട്ടിച്ചേർക്കപ്പെട്ടു. ഇത് മുഴുവനായി തിരുമുറൈ അല്ലെങ്കിൽ
വിശുദ്ധഗ്രന്ഥം എന്നറിയപ്പെടുന്നു. ഈ ശൈവ സാഹിത്യം ഉദ്ദേശം 600 വർഷകാലത്തെ മതപരവും തത്ത്വചിന്താപരവും
സാഹിത്യസംബന്ധിയുമായ വളർച്ചയുടെ ആകെത്തുകയാണ്.
ചരിത്രാതീതകാലം മുതൽ പതിനഞ്ചാം
നൂറ്റാണ്ടിന്‍റെ അവസാനം വരെ തമിഴ്നാട് ഭരിച്ച മൂന്ന് പുരാതന തമിഴ്
സാമ്രാജ്യങ്ങളിൽ ഒന്നാണ് പാണ്ഡ്യസാമ്രാജ്യം (ചോള, ചേര സാമ്രാജ്യങ്ങൾ ആണ് മറ്റു
രണ്ടും). ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ തെക്കേ മുനമ്പിൽ ഉള്ള കോർക്കൈ എന്ന തുറമുഖ നഗരം
ആസ്ഥാനമാക്കിയായിരുന്നു പാണ്ഡ്യന്മാർ ആദ്യം രാജ്യം ഭരിച്ചത്. പിന്നീട് അവർ
തലസ്ഥാനം മധുരയിലേക്ക് മാറ്റി.
ക്രി.മു.
അഞ്ചാം നൂറ്റാണ്ടിലോ ആറാം
നൂറ്റാണ്ടിലോ ആണ് പാണ്ഡ്യ സാമ്രാജ്യം സ്ഥാപിച്ചത് എന്നുവിശ്വസിക്കുന്നു.
പാണ്ഡ്യരെക്കുറിച്ചുള്ള ഏറ്റവും പഴയ ലിഖിതം ക്രി.മു. 550-ൽ എഴുതപ്പെട്ടു റോമിലെ അന്ത്യോക്യയിലെ അഗസ്റ്റസ് ചക്രവർത്തിക്ക് "ദ്രമിരയിലെ പാണ്ട്യനെ" അറിയുമായിരുന്നു, തമിഴ് രാജ്യത്തിൽ നിന്നും
സമ്മാനങ്ങളും ഒരു കത്തുമായി വന്ന ഒരു പാണ്ഡ്യ പ്രതിനിധിയെ അഗസ്റ്റസ് സ്വീകരിച്ചു.
അഗസ്റ്റസ് സീസറിന്‍റെ രാജ്യത്തിൽ, പാണ്ട്യൻ എന്നുവിളിക്കുന്ന ഒരു
തെക്കേ ഇന്ത്യൻ രാജാവിന്‍റെ ഒരു
പ്രതിനിധിയെ സ്ട്രാബോ വിവരിക്കുന്നു. പാണ്ഡ്യരുടെ രാജ്യമായ പാണ്ടി മണ്ഡലത്തെ "പെരിപ്ലസ്"
"പാണ്ട്യോണിസ് മെഡിറ്റെറേനിയ" എന്ന് വിശേഷിപ്പിക്കുന്നു.
ടോളമി "മൊടുര റീജിയ പാണ്ട്യോണിസ്" എന്ന് വിശേഷിപ്പിക്കുന്നു.
സംഘകാലത്തിലെ
ആദ്യകാല പാണ്ഡ്യ രാജവംശം കളഭ്രരുടെ ആക്രമണങ്ങളെത്തുടർന്ന്
നാമാവശേഷമായി. ക്രി.വ. ആറാം നൂറ്റാണ്ടിൽ കടുങ്കൊന്‍റെ കീഴിൽ ഈ സാമ്രാജ്യം വീണ്ടും
ശക്തി പ്രാപിച്ചു. ഇവർ കളഭ്രരെ തമിഴ് പ്രദേശങ്ങളിൽ നിന്നും പുറത്താക്കി, മധുര ആസ്ഥാനമാക്കി ഭരിച്ചു.
ഒന്‍പതാം നൂറ്റാണ്ടിൽ ചോളരുടെ ഉദയത്തോടെ ഇവർ വീണ്ടും
ക്ഷയിച്ചു, നിരന്തരമായി
ഇവർ ചോളരുമായി യുദ്ധത്തിലായിരുന്നു. പാണ്ഡ്യർ സിംഹളരുമായും ചേരരുമായും സഖ്യം ചേർന്ന് ചോളരുമായി യുദ്ധം
ചെയ്തു. പതിമൂന്നാം നൂറ്റാണ്ടിൽ ഇവർ
വീണ്ടും അഭിവൃദ്ധിപ്രാപിച്ചു.
പിൽക്കാല
പാണ്ഡ്യരുടെ (1150 - 1350) സുവർണ്ണകാലം മാരവര്‍മ്മന്‍ സുന്ദര പാണ്ഡ്യന്‍റെയും ജാതവർമ്മൻ സുന്ദര പാണ്ഡ്യന്‍റെയും
(ക്രി.വ. 1251) കീഴിലായിരുന്നു. ജാതവർമൻ സുന്ദരപാണ്ഡ്യന്‍റെ കീഴിൽ ഇവർ തെലുങ്കുദേശങ്ങളിലേക്ക് സാമ്രാജ്യം
വികസിപ്പിച്ചു, കലിംഗം (ഒറീസ്സയിൽ) പിടിച്ചടക്കി, ശ്രീ
ലങ്കയെ ആക്രമിച്ച് കീഴടക്കി. ഇവർക്ക് ശ്രീവിജയ തുടങ്ങിയ തെക്കുകിഴക്കൻ നാവിക
സാമ്രാജ്യങ്ങളുമായി വ്യാപാരബന്ധം ഉണ്ടായിരുന്നു. പാണ്ഡ്യർ നിരന്തരം പല്ലവർ, ചോളർ, ഹൊയ്സലർ തുടങ്ങിയവരുമായി യുദ്ധം ചെയ്തു.
ഒടുവിൽ ദില്ലി സുൽത്താനത്തിലെ മുസ്ലീം ആക്രമണകാരികളുമായും ഇവർ
യുദ്ധം ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിൽ മധുര സുൽത്താനത്ത് സ്ഥാപിതമായതോടെ പാണ്ഡ്യരാജ്യം
അവസാനിച്ചു.
ക്രിസ്തുവിന്
മുൻപ് പാണ്ഡ്യർ കച്ചവടത്തിലും സാഹിത്യത്തിലും നിപുണരായിരുന്നു. ഇവർ തെക്കേ ഇന്ത്യൻ
കടപ്പുറത്തെ, ശ്രീലങ്കയ്ക്കും
ഇന്ത്യക്കുമിടയിലുള്ള മുത്ത് വാരുന്ന കടപ്പുറങ്ങൾ
നിയന്ത്രിച്ചു, ഇവ
പുരാതന ലോകത്ത് അറിയപ്പെട്ട ഏറ്റവും അമൂല്യമായ മുത്തുകൾ ഉത്പാദിപ്പിച്ചു. മധുരയിൽ പ്രശസ്തമായ സംഘങ്ങൾ കൂടിയത് പാണ്ഡ്യരുടെ കീഴിലാണ്.
ചില പാണ്ഡ്യരാജാക്കന്മാർ കവികളുമായിരുന്നു.
സംഘകാല കൃതികളിൽ പാണ്ഡ്യരെക്കുറിച്ച്
പരാമർശം ഉണ്ട് (ക്രി.വ. 100 - 200). ഇതിൽ 'തലൈയാളങ്കനത്തെ വിജയിയായ' നെടുഞ്ചെഴിയനെയും, 'പല ബലികളും' നടത്തിയ മുദുകുദിമി
പെരുവാളുടിയെയും പ്രത്യേകിച്ചും പരാമർശിക്കുന്നു. അകനാന്നൂറ്, പുറനാന്നൂറ് എന്നിവയിലെ പല ചെറിയ കവിതകളെയും
കൂടാതെ, രണ്ട്
പ്രധാന കൃതികളായ മധുരൈക്കാഞ്ചി, നെടുനാള്വടൈ (പട്ടുപാട്ട് എന്ന സമാഹാരത്തിൽ) എന്നിവ
സംഘകാലത്തെ പാണ്ഡ്യ രാജ്യത്തെ സമൂഹത്തെയും വാണിജ്യത്തെയും പ്രതിപാദിക്കുന്നു.
സംഘകാല
പാണ്ഡ്യരുടെ ഭരണകാലം കൃത്യമായി കണ്ടെത്തുക ദുഷ്കരമാണ്. സംഘകാല സാഹിത്യത്തിന്റെ
കാലം നിർണ്ണയിക്കാൻ പ്രയാസമാണ്. പൊതുവെ സംഘകാലത്തിനു ശേഷം രചിച്ചു എന്ന്
വിശ്വസിക്കുന്ന ചിലപ്പതികാരം, മണിമേഖല എന്നീ കൃതികളൊഴിച്ചാൽ, സംഘ കൃതികൾ ലഭിച്ചിട്ടുള്ളത്
ക്രമമായ കാവ്യസമാഹാരങ്ങളായി (anthology) ആണ്. ഓരോ കാവ്യത്തോടും കൂടെ
കാവ്യത്തിന്‍റെ വിഷയത്തെപ്പറ്റിയും
രചയിതാവിനെപ്പറ്റിയും ഒരു അനുബന്ധ കുറിപ്പും ചേർത്തിട്ടുണ്ട്. കാവ്യത്തിനു പ്രചോദനമായി ഉണ്ടായ സംഭവം, ഏതു രാജാവിനെ / നാടുവാഴിയെ ആണ്
ഈ കാവ്യം പ്രതിപാദിക്കുന്നത്, എന്നിവയും ചേർത്തിട്ടുണ്ട്.
പ്രധാനമായും
കാവ്യങ്ങളോടു ചേർന്ന ഈ കുറിപ്പുകളിൽ നിന്നും, വിരളമായി മാത്രം കാവ്യങ്ങളിൽ
നിന്നുമാണ് നമ്മൾ രാജാക്കന്മാരെക്കുറിച്ചും നാടുവാഴികളെക്കുറിച്ചും അവർ
പ്രോൽസാഹിപ്പിച്ച കവി / കവയിത്രികളെക്കുറിച്ചും അറിയുന്നത്. ഈ പേരുകളെ
കാലക്രമത്തിൽ ചിട്ടപ്പെടുത്തുക, വിവിധ തലമുറകളഅയും സമകാലികരായും തിരിക്കുക, എന്നിവ ദുഷ്കരമാണ്. ഇതിനു പുറമേ, പല ചരിത്രകാരന്മാരും ഈ
കുറിപ്പുകളെയും അവയ്ക്ക് പിൽക്കാലത്തുവന്ന കൂട്ടിച്ചേർക്കലുകളെയും
വിശ്വാസയോഗ്യമല്ലാത്ത ചരിത്രരേഖകളായി തള്ളിക്കളഞ്ഞിട്ടുണ്ട്.
ഏതെങ്കിലും
ലിഖിതങ്ങളിൽ പരാമർശിക്കുന്ന ആദ്യ പാണ്ഡ്യരാജാവാണ് നെടുഞ്ചെഴിയൻ. ക്രി.മു. രണ്ടു മുതൽ ഒന്നാം
നൂറ്റാണ്ടുവരെ പഴക്കം നിർണയിക്കുന്ന മീനാക്ഷിപുരം രേഖയിൽ), ഒരു ജൈന സന്യാസിക്ക് പാറയിൽ വെട്ടിയ
മെത്ത സമ്മാനിക്കുന്നതായി പരാമർശിക്കുന്നു. ഇതേ കാലഘട്ടത്തിൽ നിന്നും
പാണ്ഡ്യരാജ്യത്തിന്‍റെ ഓട്ടയുള്ള നാണയങ്ങൾ
കണ്ടുകിട്ടിയിട്ടുണ്ട്.
അശോകന്‍റെ സ്തൂപങ്ങളിലും (ക്രി.മു. 273 -
232-ൽ
കൊത്തിവെച്ചത്) പാണ്ഡ്യരെക്കുറിച്ച് പരാമർശമുണ്ട്. തന്‍റെ ലിഖിതങ്ങളിൽ അശോകൻ തെക്കേ ഇന്ത്യയിലെ ജനങ്ങളെ - ചോളർ, ചേരർ, പാണ്ഡ്യർ, സതിയപുത്രർ എന്നിവരെ – തന്‍റെ ബുദ്ധമത പ്രചാരണങ്ങളുടെ സ്വീകർത്താക്കളായി
പരാമർശിക്കുന്നു. ഈ രാജ്യങ്ങൾ മൗര്യ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നില്ലെങ്കിലും അശോകനുമായി
സുഹൃദ്ബന്ധം പുലർത്തിയിരുന്നു.
"ഇവിടെ, അതിർത്തികളിൽ, ഗ്രീക്ക്
രാജാവ് അന്റിയോക്കോസ് ഭരിക്കുന്ന
അറുന്നൂറ് യോജന (5400 - 9600 കി.മീ)
ദൂരത്ത്, അതിനപ്പുറം ടോളമി, ആന്റിഗൊണോസ്, മഗാസ്, അലക്സാണ്ടർ എന്നിവർ ഭരിക്കുന്ന പ്രദേശങ്ങളിൽ, അതുപോലെ അതുപോലെ തെക്ക് ചോളർ, പാണ്ഡ്യർ, അകലെ താമ്രപർണി (ശ്രീ
ലങ്ക) വരെയും ധർമ്മത്തിന്‍റെ
യുദ്ധം വിജയിച്ചിരിക്കുന്നു."
ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കലിംഗ രാജാവായ ഖരവേലൻ തന്‍റെ ഹഥിഗുംഫ ശാസനങ്ങളിൽ 132
വർഷം
നിലനിന്ന തമിഴ് രാജ്യങ്ങളുടെ ഒരു കൂട്ടാ യ്മയെ ("തമിരദേശസഘടം")
തോല്പ്പിച്ചതായും പാണ്ഡ്യരിൽ നിന്നും മുത്തുകളുടെ വലിയ ശേഖരം പിടിച്ചെടുത്തതായും
പറയുന്നു.
കുംഭകോണത്തെ വൈഷ്ണവ കോവിലുകള്‍
ശാരംഗപാണി കോവില്‍
ആള്‍വാര്‍ മാര്‍ തേവാര പാട്ടുകളില്‍ വാഴ്ത്തിയ 108 കൊവിലുകളില്‍
ഒന്ന് പന്ത്രണ്ടു ആള്‍വാര്‍ മാരില്‍ പതിനൊന്നുപേരും ഈ കോവിലില്‍ ദര്‍ശനംനടത്തിയിരുന്നു .പഞ്ചരത്ന
കോവിലുകളില്‍ പ്രമുഖം . കുംഭകോണത്തെ തിരക്കേറിയ കച്ചവട കേന്ദ്രത്തിനു നടുവില്‍
സ്ഥിതിചെയ്യുന്ന മഹാവിഷ്ണു കോവില്‍ .സാരംഗം (ശംഘ്
,താമര )കയ്യില്‍ വഹിക്കുന്ന വിഷ്ണു ദേവന്‍ ആയ കോവില്‍ ശ്രീരംഗത്തെ ഗോപുരം
പണിയും വരെ ഈ കോവിലിലെ ഗോപുരമായിരുന്നു
ദക്ഷിണ ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയത് .പന്ത്രണ്ടു നിലകള്‍ ഉള്ള
ഗോപുരത്തിന് പൊക്കം 147 അടി (45 മീറ്റര്‍ ) .നാരായണ മുനി എന്ന ആള്‍ പണിത ഗോപുരം .
പതിനഞ്ചാം നൂറ്റാണ്ടില്‍ തിരുമല നായ്ക്കര്‍ ഭരണ കാലത്ത്
നിര്‍മ്മിക്കപ്പെട്ടു .ശ്രീരംഗം.തിരുപ്പതി എന്നിവ
കഴിഞ്ഞാല്‍ പിന്നെ ഏറ്റവും അറിയപ്പെടുന്ന വൈഷ്ണവ കോവില്‍ “.ലക്ഷ്മി തീര്‍ത്ഥം”
എന്നറിയപ്പെടുന്ന ഈ കോവിലിലെ താമരക്കുളത്തില്‍ ആണ് പാര്‍വതി തപസ് അനുഷ്ടിച്ചത്
എന്ന് വിശ്വസിക്കപ്പെടുന്നു ഹേമ മഹര്‍ഷി ലക്ഷ്മി ദേവിയെ മകള്‍ ആയികിട്ടാന്‍ തപസ്സ്
ചെയ്തു എന്ന് ഐതീഹ്യം .തപസ്സില്‍ സന്തുഷ്ടന്‍ ആയ മഹാവിഷ്ണു അരഹമൃതന്‍ എന്ന പേരില്‍
രഥത്തില്‍ ഭൂമിയിലേയ്ക്ക് ഇറങ്ങിവന്നു താമരയില്‍ കാണപ്പെട്ട ദേവിയെ വിവാഹം കഴിച്ചു
ഹേമ മഹര്‍ഷിയെ കുറിച്ചുള്ള ഐതീഹ്യം ചിത്രരൂപത്തില്‍ കോവില്‍ ഭിത്തികളില്‍ കാണാം
.ഉത്തരായണ കാലത്ത് വടക്കെവാതില്‍ വഴി ആരാധകര്‍ കോവിലില്‍ ദര്‍ശനം നടത്തുമ്പോള്‍
ദക്ഷിണായന കാലത്ത് ആ വാതില്‍ അടയക്കപ്പെടും .അക്കാലത്ത് തെക്കേ വാതില്‍ വഴി
മാത്രമാവും ദര്‍ശന സൌകര്യം .
ചക്രപാണി കോവില്‍
ചക്രരാജാ എന്നറിയപ്പെടുന്ന മഹാവിഷ്ണു പ്രതിഷ്ഠ.സുദര്‍ശന
ചക്രവും ഇവിടെ ദര്‍ശിക്കാം .ശിവകോവിലുകളില്‍ നടത്താറുള്ള വില്വ ഇലകൊണ്ടുള്ള അര്‍ച്ചന
ഇവിടെയും നടത്തപ്പെടുന്നു .രാമസ്വാമി കോവിലില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ
സ്ഥിതിചെയ്യുന്നു
രാമസ്വാമി കോവില്‍
രാമായണ കഥ മുഴുവന്‍ ചിത്രരൂപത്തില്‍ ഇവിടെ ദര്‍ശിക്കാം
.രാമനെയും സീതയേയും അടുത്തടുത്ത് പ്രതിഷ്ടിച്ച കോവില്‍ എന്ന പ്രത്യേകത ഉണ്ട്
.തൊട്ടടുത്ത് തന്നെ വീണ വായിക്കുന്ന ഹനുമാന്‍ സ്വാമിയും ഉണ്ട് .സാളഗ്രാമം കൊണ്ട്
നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ .തൂണുകള്‍ നിറയെ കൊത്തു പണികള്‍ കാണാം “തെന്നക
(തെന്നിന്ത്യന്‍) അയോദ്ധ്യാ” എന്നറിയപ്പെടുന്ന
കോവില്‍
രാജഗോപാല സ്വാമി കോവില്‍
ചെങ്കമലവള്ളിയോട് കൂടി രാജഗോപാലസ്വാമിയെ പ്രതിഷ്ടിച്ച
കോവില്‍ .ബിഗ് ബസാറിനു സമീപം നിലകൊള്ളുന്നു
വരാഹ പെരുമാള്‍ കോവില്‍
ഭൂമി ദേവിയും
വരാഹപെരുമാളും പ്രതിഷ്ടിക്കപ്പെട്ട കോവില്‍





Comments
Post a Comment